Sunday, January 28, 2007

ഹമാരാ ബജാജ്!

“ദിവസോം രണ്ടു കിലോമീറ്റര്‍ നടന്നു മാര്‍ത്തഹള്ളിയില്‍ നിന്നും ബസു പിടിച്ചു രണ്ടു ജോലി, ഇച്ചിരി പാടാ ചേട്ടാ‍ നമ്മുക്കൊരു ഒരു ബയ്ക്കു വാങ്ങാം“ എന്നാ എന്റെ റെക്കൊസ്റ്റ് ചേട്ടന്‍ പുല്ലു പോലെ തള്ളിക്കളഞ്ഞ് എനിക്കൊരു ബി.എസ്.എ ഡീലക്സ് വാങ്ങിത്തന്ന ചേട്ടന്‍, പെട്ടന്നൊരു സുപ്രഭാതത്തില്‍ ബജാ‍ജ് വാങ്ങാന്‍ പോണൂ എന്ന് കേട്ടപ്പോള്‍ എനിക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല.


തൊണ്ണൂറുകളിന്റെ തുടക്കം... ചേട്ടന്‍, സന്തോഷ് പിന്നെ ഞാന്‍ ഒരുമിചു നക്കുണ്ടിയില്‍ ( ബാങലൂരിലെ ഒരു ഗ്രാമം) രാമരെഡ്ഡി ബംഗ്ലാവില്‍ ജീവിച്ചു പോകുന്നു. ചേട്ടനും,ഞാനും ഐ.എസ്.ര്‍.ഓ യിലും പിന്നെ കുറച്ചു പുറം പണിയുമായി നടക്കുന്നു.ബി.എസ്.എ ഡീലക്സ് ഉപയോഗിച്ച് ഞാന്‍ ചെല്ലാത്ത ബാഗ്ലൂര്‍ ഉണ്ടാകാന്‍ ഇടയില്ല, ജെ.പി നഗര്‍, ജയ നഗര്‍, മാര്‍ത്തഹല്ലി, കെ.ആര്‍ മാര്‍കേട്ട്, ശിവാജി നഗര്‍,യെശ്വന്തപുരം അങ്ങനെ എത്രയോ സ്തലങ്ങള്‍ ഞാന്‍ താണ്ടിയിരിക്കുന്നു. പി.സി.ബി റൌട്ടിങ്ങ് എവിടെയുണ്ടോ അവിടെ എന്റെ സൈക്കിളും ഉണ്ട് എന്ന് പറയുന്നതാ‍കും ശരി.

ഒരു വെള്ളിയാഴ്ച കാ‍ലത്തു ചേട്ടന്‍ എന്നോടു നമുക്കൊരു സ്കൂട്ടര്‍ വാങ്ങാം എന്നു പറഞ്ഞപ്പോള്‍ , ഞാന്‍ കരുതി എന്നെ കളിയാ‍ക്കാനായിരിക്കുമെന്ന്. കുടുബപുരാണത്തിലെ ബാലചന്ദ്ര മേനോന്റെ പോലെ കണക്കു കൂട്ടുന്ന ചേട്ടന്‍ വണ്ടി വാങ്ങേ, അസ്സല്ലായി.

അന്നു വൈകിട്ടു ഒരു ബാഗ്പൈപ്പറുമായി ചേട്ടന്‍ വൈകിട്ട് വന്നപ്പൊള്‍ സങ്ങതി അല്പം സീരിയാസാന്ന് പിടികിട്ടി. അന്ന് രാത്രി ആ കുപ്പി തീരുന്നതു വരെ ഏതു വണ്ടി വാ‍ങ്ങണം എന്നു കൂലംകഷമായി ചര്‍ച്ച നടത്തി. ഞാനും സന്തോഷും ബയ്ക് വാ‍ങ്ങാം എന്ന് പറഞ്ഞപ്പോള്‍ ചേട്ടന്‍ സമ്മതിക്കോ?

പുള്ളിയുടെ ഒരായിരം കംപാരിസണ്‍ ദാ...

വിലകള്‍ :

ബജാ‍ജ് - 22000
വെസ്പാ - 25000 + അല്പം വെയ്റ്റും ചെയ്യണം.
ബയ്ക് - 33000

വിലയില്‍ കേമന്‍ ബജാ‍ജ് തന്നെ.

ഗാസുകുറ്റി മുന്നില്‍ വച്ചുകൊണ്ടിവരാം, സുഖമായി നാലു പേര്‍ക്കു യാത്ര ചെയ്യാം. മുന്നിലും സൈഡിലും ബോക്സുകള്‍ എന്നു വേണ്ടാ ഒരായിരം കാര്യകാ‍രണങ്ങള്‍ നിരത്തി ബജാ‍ജ് തന്നെ കേമന്‍ എന്നു തെളിയിച്ചു...എന്നാ പിന്നെ അങ്ങനെ തന്നെ ആവട്ടെ.

വെറും 22,000 ക. വില( ഒരു 30*40 സൈറ്റിന്റെ വില), രണ്ടു നല്ല വര്‍ക്കുകിട്ടിയാല്‍ ഇതു പുല്ലു പോലെ തിരിച്ചുപിടിക്കാം, പിന്നെന്തിനു മടിക്കണം? നമ്മുക്ക് അടുത്ത ആഴ്ച തന്നെ വാങ്ങിക്കാം എന്ന് ചേട്ടന്‍.

അപ്പോള്‍ ഒരു ചിന്ന പ്രശ്നം, ആര്‍ക്കും ലൈസന്‍സില്ലാ‍. എനിക്കു ഒരു കാര്‍ ഓടിക്കാനുള്ള ലൈസന്‍സുണ്ടു, പക്ഷേ വണ്ടി ഓടിക്കാന്‍ അറിയില്ലാ. അതൊക്കെ നമ്മുക്ക് പിന്നെ നോക്കാം, ആദ്യം വണ്ടി വാ‍ങ്ങൂ എന്നു സന്തോഷ് പറഞ്ഞതു അവന് ഒന്ന് ഡ്രൈവിങ് പടിക്കാല്ലോ എന്ന് വിചാരിച്ചു മാത്രമായിരുന്നു.

ഡ്രൈവിങ് അറിയാവുന്ന ഏക സുഹ്രുത്ത് മുരളിചേട്ടനേയും കൂട്ടി, തീരുമാനിച്ച കാര്യം മാറ്റാതെ, തിങ്കളാഴ്ച തന്നെ വണ്ടി വാങ്ങി വീട്ടിലെത്തിച്ചു. ഡാ, നീ വണ്ടി വെഞ്ചിരിക്കാതെ ഓടിക്കണ്ടാ എന്ന് ചേട്ടന്‍ പറഞ്ഞതു എനിക്കൊട്ടും ദഹിച്ചില്ലാ, എന്നാലും ഞായറാഴ്ച കഴിഞ്ഞാല്‍ ഓടിക്കാ‍ലോ എന്ന് ഓര്‍ത്ത് ദിവസവും സ്റ്റാന്റിലിട്ട് സീറ്റില്‍ കയറി ഇരുന്ന് മോഹം തീര്‍ത്തു.

ഓരോ ദിവസവും ഒരോ നൂറ്റാണ്ടു പോലെ ഇഴഞ്ഞു നീങ്ങി... അങ്ങനെ ഞായറാഴ്ച വന്നൂ..കാ‍ലത്തു വണ്ടി ഒന്നു കൂടി കഴുകി മിനുക്കി തൊടച്ചു അപ്പോഴും നേരം വെറും എഴു മണി... അന്നുവരെ എട്ടു മണി കാ‍ണാത്തവരാണു കാലത്തു എഴു മണിക്ക് കുളിച്ചു വെടിപ്പായി നില്‍ക്കണെ. പത്തു മണിക്കാണു കുര്‍ബാനാ‍.. ന്നാ ചേട്ടന്‍ ഒരു കാര്യം ചെയ്യൂ, മാര്‍ത്തഹല്ലിയില്‍ പോയി ഒരു രണ്ടു കിലോ ബീഫും, ഒരു കുപ്പിയും വാങ്ങി വരൂ, വണ്ടി ഓട്ടം കഴിയുബോള്‍ ഒന്ന് മിനുങ്ങാലോ എന്നു ഞാന്‍ പറഞ്ഞു തീര്‍ന്നില്ലാ... ചേട്ടന്‍ ബജാജു സ്റ്റാര്‍ട്ടാക്കി, പിന്നില്‍ സന്തൊഷും.

മാര്‍ത്തഹല്ലി എച്ച്.എ.എല്‍. കോളനിക്കു തൊട്ട് മുന്‍പ് ഒരു വളവോടു കൂടിയ ചെറിയ ഒരു ഇറക്കം ഉണ്ട്. എച്ച്.എ.എല്‍. കോളനി മതില്‍ കാരണം എതിര്‍ വശത്തു നിന്നുള്ള വണ്ടി കാണാനും സാധിക്കുകയില്ല. ബജാ‍ജിന്റെ ഹോണ്‍ ജെനെറേറ്ററുമായി കണ‍ക്റ്റ് ചെയ്തിട്ടൊള്ളൂ, അതിനാല്‍ വണ്ടിയുടെ സ്പീടു കുറഞ്ഞാല്‍, ഹോണ്‍ ശബ്ദം വളരെ കുറവെ ഉണ്ടാകൂ എന്ന് ചേട്ടന്‍ അപ്പോഴേ മനസ്സില്ലാക്കി. മുറി ഡ്രൈവര്‍ വളവുതിഞ്ഞു നോക്കിയപ്പോള്‍ എതിരേന്നു ഒരു ചണ്ണക്കാലന്‍ ഒരു സൈക്കിളേല്‍ നീര്‍ക്കോലി വെള്ളത്തില്‍ പായുന്ന കണക്കെ വരുന്നൂ. പിന്നെ എല്ലാം പെട്ടന്നായിരുന്നു, ആര് ആരെ പേടിച്ചിട്ടായാലും ബജാജും,സൈക്കിളും ഒന്നു ഉമ്മവച്ചു, ചണ്ണക്കാലന്‍ റോഡിന്റെ വലതു വശത്തെ ഓടയിലും, ചേട്ടനും സന്തോഷും ഇടതു വശതും കിടന്നു ഞെരങ്ങി.

സന്തോഷു, ചണ്ണക്കാലനെ ഒരു നിരപ്പു ചീത്ത വിളിച്ച് പോകാം എന്ന് ചേട്ടനോട് പറഞ്ഞപ്പോള്‍ ചേട്ടന്‍ സമ്മതിക്കോ? ഹരിചന്ദ്രന്റെ ഇച്ചിരി ബാ‍ലന്‍സു കിട്ടിയ ചേട്ടന്‍ അവനെ മാര്‍ത്തഹല്ലിയില്‍ കൊണ്ടു പോയി ഒരു മെഡിക്കല്‍ ചെക്കപ്പ് നടത്തിച്ചേ വിട്ടൊള്ളൂ.

വെറും അരമണിക്കൂര്‍ കൊണ്ട് എന്റെ ബി.എസ്.എ യില്‍ പൊയി നടത്താവുന്ന കാര്യത്തിന്നു പോയ ഇവരു ലോകം കറങ്ങാന്‍ പോയൊ, എനിക്ക് കുറച്ച് അരിശം വന്ന് തുടങ്ങി. അടുത്ത മുറിയിലെ കുട്ടിമാമന്റേയും, വേലുമാമന്റേയും കൂടെ അരമണിക്കൂര്‍ ചിലവിട്ടൂ. എന്നിട്ടും യെവന്മാരെ കാണാനില്ലാ, പോയി ഒന്ന് നോക്കിയാലോ? കുട്ടിമാമനു എന്തോ ഒരു സംശയം, എയ് അവര് ഇപ്പൊ വരും എന്ന് പറഞ്ഞ് ഞാന്‍ മടിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ദാ വരുന്നു രണ്ടു പേരും.

വണ്ടി അല്പം ഞെളുങ്ങിയിട്ടുണ്ട്, ചേട്ടനു തലക്കു ഒരു ചെറിയ കെട്ടും കിട്ടിയിട്ടുണ്ട്. ഇനി, ഇന്നും വണ്ടി ഓട്ടം നഹി. വെറും കട്ടന്‍ കാപ്പി കുടിച്ച് ഉണ്ടായ സംഭവങ്ങള്‍ വിവരിച്ചിരിക്കുബോള്‍, ഡോറില്‍ ഒരു മുട്ടല്‍, ഞാന്‍ ചെന്നു വാതില്‍ തുറന്ന് നൊക്കുബോള്‍ ഒരു തടിയന്‍ റെഡ്ഡി, “ഞാന്‍ നരേന്ദര്‍, എന്റെ അനിയനെയാണു നിന്റെ ചേട്ടന്‍ സ്കൂട്ടറിടിച്ചിട്ടത്, അവന് ഇപ്പോള്‍ ചെവിട് കേള്‍ക്കുന്നില്ലാ, മണിപ്പാല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നു, നാളെ മണിപ്പാല്‍ ഹോസ്പിറ്റലില്‍ വരണം“ എന്ന് പറഞ്ഞ് സ്തലം വിട്ടു.

അക്കാലത്ത് മണിപ്പാല്‍ ഹോസ്പിറ്റലില്‍ ഇത്തിരി പുത്തന്‍ ഉള്ളവരെ കയറാറൊള്ളൂ. ഇവന്റെ ആരെ കെട്ടിക്കാനാണാ‍വൊ അവിടെ പോയത്? പിറ്റേന്നു നേരം വെളുത്തപ്പത്തന്നെ ഹോസ്പിറ്റലില്‍ ചെന്നു, ഓരോരൊ ടെസ്റ്റുകളുകള്‍ തുടങ്ങി, ആദ്യം കണ്ണിന്റെ, പിന്നെ ചെവി, പിന്നെ ബ്രയിന്‍. റിസല്‍ട്ട് വന്നു എല്ലാം നൊ പ്രൊബ്ലെം, അവന്‍ പറഞ്ഞതു ശരി, ചെവിടൊന്നു കേള്‍ക്കാന്‍ പറ്റുന്നില്ല, പക്ഷേ അതു ഈ അക്സിഡന്റില്‍ പറ്റിയതല്ല എന്ന് പറഞ്ഞപ്പൊള്‍ ശാസ്വം നേരെ വന്നു പക്ഷെ ആ ഹാപ്പിനെസ് കൂടുതല്‍ നീണ്ടില്ല. ബില്ല് ഒര് 25,000 ക. അവന്‍ താ‍മസിച്ച എ.സി റും അടക്കം. ഇത് കൊടക്കാന്‍ എവടെ നമ്മുടെ കയില്‍ ക.?

ഒരു 10,000 ക. തന്ന് വെണേല്‍ കേസു തീര്‍ക്കാമെന്ന് ഞങ്ങളേറ്റു. അതും കയിലില്ല, റെഡ്ഡികള്‍ ശരിപ്പുള്ളികളല്ലാ എന്നുള്ള അറിവു പല കാര്യങ്ങളില്‍ അറിയാവുന്നതുകൊണ്ട് അങ്ങ് പറഞ്ഞൂന്ന് മാത്രം.

റെഡ്ഡി സമ്മതിക്കോ, 25,000 ക.യും പിന്നെ അവന്റെ ഒരു വര്‍ഷത്തെ കൂലി( 100 * 365 =36,500) കൂട്ടി 61,500 ക. തന്നാല്‍ കേസില്ലാതെ ഒഴിയാം എന്നായി. ചെവിട് കേള്‍ക്കാന്‍ പാടില്ലാത്ത ഈ ചണ്ണക്കാലനു 100 ക. ആര് കൂലി കൊടുക്കുന്നൂ? ഒന്നും ഒരു എത്തും പിടിയുമില്ലാതെ പോവാണല്ലോ കര്‍ത്താവേ! അങ്ങനെ ഉറക്കമില്ലാത്ത അടുത്ത രാത്രിയായി.

പിറ്റേന്നു, അറിയാവുന്നാ എല്ലാവരുടേയും വാതിലില്‍ മുട്ടി. അവസാനം, കൈരളിയുടെ അന്നത്തെ ചെയര്‍മാന്‍ ഗൊപാല്‍ സാറും, ഫിലിപ്സ് ഡ്രൈവിങ്ങ് സ്കൂള്‍ ഓണര്‍ ഫിലിപ്സും മുഖേന വക്കീല്‍ ഇന്ദിരയെ പരിചയപ്പെടുത്താന്‍ അവരുടെ ഇന്ദിരാ നഗര്‍ വീട്ടിലെത്തി, അപ്പോഴേക്കും അന്നു വൈകിട്ടു ഏഴുമണിയാ‍യി. ഇത്രയും തിരക്കുള്ളാ ഈ വക്കീലിനെ കിട്ടുക ഒരു ഭാഗ്യമാണെന്നു ഫിലിപ്സ്സ് ഇടക്കിടക്കു ഞങ്ങളെ ഓര്‍മിപ്പിക്കുന്നുണ്ടായിരുന്നു. ഒരു ഒന്‍പതു മണിയോടെ ഞങ്ങള്‍ക്ക് അവരെ കാണാന്‍ യോഗം കിട്ടി.

ഉം എന്തേ ഫിലിപ്സ്, എന്ന സ്നേഹത്തോടെയുള്ള ആ ചോദ്യം കേട്ടപ്പൊള്‍, ഇനി ഒന്നും പേടിക്കണ്ടാ എല്ലാം ശരിയായി എന്ന് തോന്നി. എല്ലാ കാര്യങ്ങളും പറഞ്ഞു തീത്തപ്പോള്‍ ഇന്ദിര “ ഒരു ഡ്രൈവറെ ഒപ്പിക്കൂ, എല്ലാം ഓകെ ആക്കാം, പിന്നെ കാണാം“ എന്ന് പറഞ്ഞു. ഫീസു വെറും 500 ക. എന്റീശ്വരാ! ഞാന്‍ ഒരാഴ്ച പണിയണ കാശാ ഇവര്‍ പതിനഞ്ച് മിനിട്ടു കൊണ്ട് വാ‍ങ്ങുന്നതു. ഫീസ് കൊടുത്ത് ഞാന്‍ നക്കുണ്ടിയില്ലോട്ട് വിട്ടു.

റെഡ്ഡിക്ക് കാശുകൊടുക്കാതെ നക്കുണ്ടിയില്‍ നിന്നാല്‍ തടി കേടാകും എന്ന് ജോസേട്ടന്‍ പറഞ്ഞത് കാര്യമാണെന്ന് മനസ്സിലാക്കി, ചേട്ടന്‍ ജോസേട്ടന്റെ കൂടെ മുരുകേശ് പാളയത്തു തന്നെ കൂടി.ഞാനും സന്തോഷും ഇനി ആരെ ഡ്രൈവറായി കിട്ടും എന്നാലോചിച്ച് ഉറക്കമില്ലാത്ത ഒരു രാവുകൂടി കഴിച്ചു കൂട്ടി.

പിറ്റേന്നു പതിവുപോലെ ജോലിക്ക് പൊയി തിരിച്ചെത്തി.ഒരാഴ്ചയായി വീട്ടില്‍ കുറച്ച് ആഹാരം പാചകം ചെയ്തിട്ട്, കുറച്ച് ചോറും, ചെറുപയര്‍ തോരനും ഉണ്ടാക്കാനായി സന്തോഷു അടുക്കളയിലേക്ക് പോയി. ഞാന്‍ വീടിന്റെ മുന്നിലുള്ള അലക്കു കല്ലില്‍ കുട്ടിമാമനും, വെലുമാമനുമായി ഭാവി പരിപാടികള്‍ ചിന്തിച്ചിരിക്കു‍ബോള്‍ നാലു ബുള്ളറ്റില്‍ ആറു ഗുണ്ടകള്‍
നമ്മടെ വീട്ടിനു മുന്നില്‍. അരാണു ജെയിംസ്? അവന്റെ അനിയന്‍ ആര്‍? ഇത്രയും കേട്ടപാടെ, ഞാന്‍ ഇരുന്നിടത്തു നിന്നും താനെ എണീറ്റു.

നടു വിട്ട നായ കണക്കെ ഞാന്‍ എന്റ്റെ എന്ത് എവിടെ ചുരുട്ടി എന്ന് പറയണില്ലാ.. ഞാന്‍ അനിയനാണു സാര്‍, വേറെ ഒന്നും പറയുന്നതിനു മുന്‍പെ ഒരുവന്‍ എന്റെ കഴുത്തില്‍ പിടികൂടി. കൂടെ ഉണ്ടായിരുന്ന കുട്ടിമാമനും, വേലുമാമാനും ഈ രംഗം കാണുകയല്ലാതെ വേറെ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.നാളെക്കു നാലുമണിക്ക് മുന്‍പ് ക. ഏല്പിച്ചില്ലേല്‍ കൊന്നു കളയും എന്ന ഭീഷണി ഇന്നും എന്നിലുണ്ടോ? സംശയമില്ല.. അതുകൊണ്ടല്ലേ ഇതിപ്പൊഴും ഞാനോര്‍ക്കുന്നതു. എന്റെ പേടികൊണ്ട് ഒച്ച വരെ പുറത്ത് വരുന്നുണ്ടായിരുന്നില്ലാ, ആ കാലമാടന്റെ പിടിയഴഞ്ഞ നേരത്ത് എന്റെ കരചില്‍ നക്കുണ്ടി മൊത്തം കേട്ടു കാണും. എന്റെ ഭാഗ്യമോ അതൊ അവരുടെ കാലക്കേടോ അവിടെ തുടങ്ങി.

അടുത്ത വീട്ടിലെ വെങ്കിട്ട റെഡ്ഡി,എന്റെ കരച്ചില്‍ കേട്ട് എന്താണെന്നറിയാ‍ന്‍ വന്നു. കണ്ടാല്‍ ഒരു അഞ്ചടി ഉയരം, കൂടിയാല്‍ ഒരു 40കിലോ തൂക്കം വരുന്ന ഈ കൊച്ചു മനുഷ്യന്‍ കണ്ടിരുന്നവരോടു കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കി, എന്തോ തെലുങ്കില്‍ അവരോടു പറഞ്ഞു. ഒരുത്തനു ഇയാളെ ഒട്ടും പിടിച്ചില്ല, അല്പം കയര്‍ക്കാന്‍ ശ്രമിചോ, ഉവ്വെന്ന് എനിക്കു തോന്നി. ഈ നേരത്താണു ഇവരെ പറഞ്ഞു വിട്ട ഉടയോന്‍, നരേന്ദര്‍ രെഡ്ഡി വന്നതു. വെങ്കിട്ട റെഡ്ഡിയെ കണ്ട പാടെ അവന്‍ ഗുണ്ടകളോടു സ്തലം വിടാന്‍ കല്പിക്കുകയും, ഒരു സാര്‍ വിളിയും നടത്തി വണങ്ങി വെങ്കിട്ട റെഡ്ഡിയെ സമീപിച്ചു. എല്ലാം കേട്ട പോലെ നടക്കട്ടെ, ഞാനായിരുന്നു വണ്ടിയോടിച്ചിരുന്നതു എന്നു അവനോട് നരസിംഹ റെഡ്ഡി പറഞ്ഞപ്പോ‍ള്‍ അവന് ബോധം പോയിക്കാണണം. ഇതെന്റെ നാടാണു, ഇവിടെ ഈ വക ഗുണ്ടകളെ ഇനി മേലാല്‍ കണ്ടുപോയാല്‍ നീയും കുടുബവും പിന്നെ നക്കുണ്ടിയിലുണ്ടാകേലാ ഒന്നിരിത്തി പറഞ്ഞപ്പോള്‍ അവന്‍, എല്ലാം മനസ്സിലായി എന്ന പോലെ തലയാട്ടി. ആ നക്കുണ്ടിയുടെ നല്ലൊരു ഭാഗം ഈ ചിന്ന റെഡ്ഡിയുടേതെന്നു മാത്രമല്ലാ ആ ഊരിന്റെ തലവന്‍ ഈ റെഡ്ഡിയുടെ അച്ഛനാണു.

പിറ്റേന്നു ചേട്ടനും, ഞാനും കൂടി വെങ്കിട്ട റെഡ്ഡിയുടെ വീട്ടില്‍ പോയി, ഇനി ഞങ്ങള്‍ എന്തു ചെയ്യണമെന്ന് ചൊദിച്ചപ്പോള്‍ ഒന്നും വേണ്ടാ, എന്റെ അനിയന്‍ വക്കീലാ അവന്‍ എല്ലാം ശരിയാക്കിക്കോളും എന്ന് കേട്ടപ്പോള്‍ ഞങ്ങള്‍ ഈലോ‍കത്തു തന്നെയാണോ എന്ന് തോന്നി. ഇനി അവര്‍ എന്തിനുവന്നാലും എന്നെ വന്നു കാ‍ണാന്‍ പറഞ്ഞു വിട്ടാല്‍ മതി. രണ്ടാഴ്ച കഴിഞ്ഞ് ഒത്തുതീര്‍പ്പുമായി നരേന്ദര്‍ റെഡ്ഡി വന്ന് മെഡിക്കല്‍ ബില്ല് മാത്രം മതീന്നു പറഞ്ഞപ്പോള്‍ ഒരല്പം ഗമയോടെ വെങ്കിട്ട റെഡ്ഡിയെ കാണാന്‍ പറഞ്ഞു വാതിലടച്ചു.

നരേന്ദര്‍ രണ്ട് കൊല്ലം കേസ് നടത്തി അവസാനം വിധി വന്നു, ചെവിട് കേള്‍ക്കാത്തതും , ഒരു കാലു ശോഷിച്ചയാളുമായ വാദി സൈക്കിള്‍ ചവിട്ടറിയാതെ പ്രതിയുടെ വണ്ടിയില്‍ ഇടിച്ചതുകൊണ്ടും, കക്ഷിക്ക് വേണ്ട പ്രാധമിക വൈദ്യ സഹായം നല്‍കിയതുകൊണ്ടും, ആദ്യ പാതിരിയുടെ റിപ്പോര്‍ട്ടില്‍ കക്ഷിക്കു കൂടുതല്‍ വൈദ്യസഹായം റെഫര്‍ ചെയ്യാത്തതുകൊണ്ടും, ഈ കഷി അപേക്ഷിക്കുന്ന സ്പെഷ്യലാറ്റി മൈഡിക്കല്‍ ബില്ല് വാദി തന്നെ കൊടുക്കാന്‍ വിധിച്ചിരിക്കുന്നു.

ദൈവം ആ വെങ്കിട്ടറെഡ്ഡിയുടെ രൂപത്തില്‍ എന്നെ സഹായിച്ചു എന്നല്ലാതെ എനിക്ക് ഇന്നും അയാള്‍ എന്തിനു എന്നെ സഹായിച്ചു എന്ന് മനസ്സിലായില്ല.

ഈ ബജാജിന്റെ മുകളില്‍ ആരൊക്കെ കയറിയൊ, അവരൊക്കെ വീണു ഒരപകടം ഉണ്ടാക്കാത്തവര്‍ ആരുമില്ലെങ്കിലും ഇന്നും പതിനാറു കൊല്ലാത്തിനുശേഷവും അത് എന്റെ നാട്ടിലെ ഗാരേജില്‍ സൂക്ഷിക്കുന്നു.

6 comments:

G.MANU said...

ബൈക്കിനേക്കാള്‍ നല്ലത്‌ സ്കൂട്ടര്‍ ആണെന്നതിനു ഇവിടെയും ഉള്ള സിമ്പില്‍ ന്യായീകരണം ഇതാണ്‍ "ഗ്യാസ്‌ കുറ്റി വക്കാമല്ലൊ"

Areekkodan | അരീക്കോടന്‍ said...

ആ ബജാജിനെ രണ്ടാളും കൂടി മൂലയിലാക്കി അല്ലേ ? രസായിട്ടുണ്ട്‌.

മുക്കുവന്‍ said...

how to delete a comment??

മുക്കുവന്‍ said...

വായിച്ചു കമെന്റിയ

മനു,അരീക്കോടന്‍ നന്ദി.

പേരറിയാത്ത ഒരു സുഹ്രുത്തിന്റെ കമെന്റ് റിജക്റ്റായിപ്പോയി, ബ്ലോഗാന്‍ പഠിക്കുന്നല്ലേ ഉള്ളൂ.. ക്ഷമിക്കൂ സഹോദരാ...

മറ്റൊരാള്‍ | GG said...

നല്ല അവതരണം. കാര്യങ്ങള്‍ നേരിട്ട്‌ പറയുന്ന മാതിരിയുണ്ട്‌.

മറ്റുചിലപോസ്റ്റുകളിലെ നിങ്ങളുടെ ചില കമന്റുകളാണ്‌ എന്നെ ഇവിടെയെത്തിച്ചത്‌.

തുടരുക..

Faisal Mohammed said...

ഇത്തരക്കാരെക്കുറിച്ചുകേട്ടിട്ടുണ്ട്, ഇപ്പോള്‍ കണ്ടു, അടിപൊളി.