Wednesday, December 26, 2007

സംവരണം ആര്‍ക്കുവേണ്ടി?

അന്നന്നത്തെ അത്താഴത്തിനു കഴിവില്ലാത്തവര്‍ക്ക് വിദ്യഭ്യാസ/തൊഴില്‍ സംവരണം ആവശ്യമാണു. അതില്‍ ആര്‍ക്കും ഒരു എതിരുണ്ടാവാന്‍ സാധ്യതയില്ല. എന്നിട്ടും ഈ മുക്കുവനന്തേ ഒരു ചോദ്യം? മുക്കുവനെന്നും അങ്ങിനയാ!

നമ്മുടെ രാഷ്ട്രത്തിനു സ്വാതന്ത്ര്യം കിട്ടി, 60 വര്‍ഷികം കഴിഞ്ഞിട്ടും, ഈ സംവരണ വിഭാഗത്തില്‍ ഒരു വ്യത്യാസവുമില്ല എങ്കില്‍ എവിടെയോ ഒരു വശപിശകില്ലേ? അതാണു എന്റേയും ഒരു സംശയം.

ഇന്നു നമമള്‍ ജാതീയ വ്യവസ്ഥയില്‍ സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നു. അതുതന്നെ ഒരു ശരിയായ നടപടിയാണെന്നെനിക്ക് അഭിപ്രായമില്ല. പിന്നെ ഉള്ള സംവരണം തന്നെ ഒരു പ്രശ്നമാ‍യ സ്ഥിതിക്ക് വേറൊരു സംവരണം കൂടി വേണം എന്ന് പറയാന്‍ എനിക്കാവില്ല.

ഇപ്പോള്‍ നിലവിലുള്ള സംവരണം എങിനെ പാവപ്പെട്ടവനു എത്തിക്കാന്‍ പറ്റും എന്നേ ഞാന്‍ ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നുള്ളൂ.

ഇപ്പോഴുള്ള ജാതീയ വ്യവസ്ഥിതിയിലുള്ള സംവരണം ആര്‍ക്ക് കിട്ടുന്നു. സംവരണ വിഭാഗത്തിലെ ഉന്നതരായവര്‍ക്കു കിട്ടുന്നു. അതായത് 20% സംവരണം 1945 കിട്ടി, ഇന്ന് കളക്ടറായി ജീവിക്കുന്നവന്റെ മകന്‍ ജാതീയ വ്യവസ്ഥയുടെ സംവരണ ക്വോട്ടായില്‍ അത്താഴപ്പട്ടിണിക്കാരനുമായി മത്സരം. ഇതില്‍ നല്ലൊരു പങ്കും അത്താഴപ്പട്ടിണിക്കാര്‍ രക്ഷപെടുകയില്ല. ക്രീമിലെയര്‍ സംവരണ വിഭാഗം അവരുടെ പണവും,പ്രതാ‍പവും ഉപയോഗിച്ച് പാവപ്പെട്ടവനെ തോല്പിക്കുന്നു. അതുകൊണ്ട് ഇന്ന് സംവരണം പാവപ്പെട്ടവനു കിട്ടുന്നില്ല എന്നാണെന്റെ അഭിപ്രായം, അപ്പോള്‍ പിന്നെ എങ്ങിനെ ഇതിനൊരു പരിഹാരം?


ഒരു തവണ സംവരണ വ്യവസ്ഥയില്‍ ജോലിക്ക് കയറിയവന്റെ മക്കള്‍ക്ക് സംവരണം പാടില്ല. ഇത് ഏര്‍പ്പെടുത്തിയാല്‍ രണ്ടു തലമുറ കഴിയുമ്പോള്‍( ഒരു 40 വര്‍ഷം) എല്ലാവരും തുല്യരായി. ജാതീയ സംവരണം കഴിഞ്ഞു, പിന്നെ ഇതിനു പകരം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുക.

ആരേലും എന്നെ സപ്പോര്‍ട്ടാമോ?

31 comments:

കണ്ണൂരാന്‍ - KANNURAN said...

ഒരാളും സപ്പോര്‍ട്ട് ചെയ്യൂല്ല. യഥാര്‍ത്ഥത്തില്‍ ആര്‍ക്കാണോ സംവരണം വേണ്ടത്, അവര്‍ക്കിതു ലഭിക്കുന്നില്ല, ഇന്നത്തെ വ്യവസ്ഥയില്‍ ലഭിക്കാനുള്ള സാധ്യതയും കുറവ്. ദളിതരുടെ ഇടയിലും പുത്തന്‍ വരേണ്യവര്‍ഗ്ഗം രൂപപ്പെട്ടുകഴിഞ്ഞു. സംവരണത്തിന്റെ മേലെ തൊട്ടുകളിക്കാന്‍ ഒരൊറ്റ രാഷ്ട്രീയക്കാരനും തയ്യാറുമല്ല.

Anonymous said...

ഞാന്‍ പൂര്‍ണമായും മുക്കുവനെ പിന്തുണയ്ക്കുന്നു.

അങ്കിള്‍ said...

പലരുടെയും മനസ്സിലുള്ളത്‌ പറയാന്‍ പറ്റാത്ത വിഷയമാണ് മുക്കുവന്‍ എടുത്തിട്ടിരിക്കുന്നത്‌. പറഞ്ഞുപോയാല്‍ പലതായിട്ട്‌ മുദ്രകുത്തും. പറഞ്ഞതെന്തെന്ന്‌ ആരും നോക്കൂല്ല, പറഞ്ഞതാരെന്നേ എല്ലാര്‍ക്കും അറിയേണ്ടൂ. ഇക്കാര്യത്തില്‍ മാത്രം.

Vanaja said...

പണ്ടു തൊട്ടേ എനിക്കീ സംവരണം എന്ന ഏര്‍പ്പാടിനോട് വലിയ പ്രതിപത്തിയൊന്നുമില്ല. അതിപ്പം ജാതി സംവരണമായാലും സ്ത്രീ സംവരണമായാലും..
സാമ്പത്തീക സംവരണം ഒരു പരിധി വരെ ഒ.കെ ആണെന്നു തോന്നുന്നു. തീര്‍ച്ചയായും മുക്കുവന്‍ പറഞ്ഞതില്‍ കാര്യമുണ്ട്.

Sandeep PM said...

കണ്ണൂരാന്‍ പറഞ്ഞതു തന്നെ എനിക്കും പറയാനുള്ളു.
സംവരണ്ത്തിനു എതിരെ മിണ്ടിപ്പോയാല്‍ പ്രശ്നം ആണ്.
ചുപ് രഹോ :)

ജൈമിനി said...

മുക്കുവന്‍ പറഞ്ഞതിനോട് ഒരു പരിധി വരെ യോജിക്കുന്നു. പക്ഷേ പറഞ്ഞ പരിഹാരം എത്രത്തോളം പ്രായോഗികമാണെന്ന് വിശകലനം ചെയ്യേണ്ടിയിരിക്കുന്നു.

പിന്നോക്കാവസ്ഥയെ ’സാമ്പത്തിക പിന്നോക്കാവസ്ഥ’ എന്നു തെറ്റായി വ്യാഖ്യാനിക്കുന്നതു തന്നെ ഒരു വലിയ തെറ്റായി തോന്നുന്നു. സാമൂഹികവും ബൌദ്ധികവുമായ പിന്നോക്കാവസ്ഥയാണ് കൂടുതല്‍ അപകടകരം എന്നൊരു തോന്നല്‍ എനിക്കുണ്ട്. സാമ്പത്തിക സമത്വത്തിലുപരി സമൂഹികവും വര്‍ഗ്ഗീയവും (ആണ്‍-പെണ്‍) ബൌദ്ധികവുമായ ഒരു സമത്വമായിരിക്കണം സംവരണം ലക്ഷ്യമിടുന്നത്.

നൂറ്റാണ്ടുകളോളം നിലനിന്നിരുന്ന ഒരു ജാതീയ-വിഭാഗീയതയെ രണ്ടു തലമുറയില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ കൊണ്ട് മാറ്റിയെടുക്കാമെന്ന തോന്നല്‍ എനിക്കില്ല. അതേ സമയം സമത്വത്തിലുപരി ജാതിവ്യവസ്ഥയെയും രാഷ്ട്രീയ ലക്ഷ്യങ്ങളെയും സംരക്ഷിക്കാനുള്ള ഒരു പ്രഹസനമായി സംവരണം മാറിക്കൊണ്ടിരിക്കുന്നോ എന്നു സംശയിക്കേണ്ടിയുമിരിക്കുന്നു.

ഇതിനായി തൊഴില്‍ പരമായി ഉടലെടുത്ത ജാതിവ്യവസ്ഥയെയും പരിണിതഫലമായുണ്ടായ ജാതിബോധത്തെയും ഇല്ലായ്മ ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇങ്ങനെ ഒരു വഴി ആകാമെന്നു തോന്നുന്നു.

സംസ്ഥാന സര്‍ക്കാര്‍ മുമ്പു നടപ്പിലാക്കിയ സാക്ഷരതാ പദ്ധതി പോലെ, പിന്നോക്കവിഭാഗങ്ങളെ ബൌദ്ധികമായി ഉദ്ധരിക്കാനുള്ള ഒരു പദ്ധതി ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുക. ജനകീയ പങ്കാളിത്തമുണ്ടെങ്കിലേ അതു ഫലിക്കുകയുള്ളു. വര്‍ക്ക് ഷോപ്പുകളും ക്ലാസ്സുകളും നടത്തി പിന്നോക്കാവസ്ഥയിലുള്ളവരെ ഉദ്ധരിക്കുക.

സര്‍ക്കാര്‍ സ്കൂളുകളിലെന്ന പോലെ ഉന്നത വിദ്യാഭ്യാസവും പരമാവധി സൌജന്യമായി നല്കുകയും പിന്നോക്കാവസ്ഥയിലിരിക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ കിട്ടത്തക്കവിധം അധ്യായനരീതികളെ പോഷിപ്പിക്കുകയും ചെയ്യുക.

സാമ്പത്തിക സംവരണം വന്നാല്‍ ശമ്പളക്കാരന്റെ മക്കള്‍ക്കു മാത്രം അതു കിട്ടാത്ത സ്ഥിതി വരും. മറ്റുള്ളവരാരും യഥാര്‍ത്ഥ വരുമാനക്കണക്കുകള്‍ സര്‍ക്കാറിനു നല്കാറില്ല. അതുകൊണ്ട് സ്കൂള്‍ തലത്തില്‍ അധ്യാപകരും രക്ഷിതാക്കളുമടങ്ങുന്ന ഒരു കമ്മറ്റി രൂപീകരിച്ച് യഥാര്‍ത്ഥത്തില്‍ സംവരണം ആവശ്യമുള്ളവരാരെന്ന് വര്‍ഷാവര്‍ഷം കണക്കെടുപ്പു നടത്തുക. രേഖകള്‍ക്കു പകരം അവരുടെ വീടുകള്‍ സന്ദര്‍ശിച്ചോ ജനപങ്കാളിത്തത്തോടെ മറ്റു രീതികളില്‍ അന്വേഷിച്ചോ അത്തരക്കാരെ കണ്ടു പിടിച്ച് അവര്‍ക്കു വേണ്ട സഹായങ്ങള്‍ നല്കുക. ഇത് സ്കോളര്‍ഷിപ്പ് മുഖേനയാകാം. പുറമേ അത്തരക്കാര്‍ക്ക് പബ്ലിക്ക് പരീക്ഷകളില്‍ സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തില്‍ ഗ്രേസ്‍മാര്‍ക്ക് നല്കുക. തുടര്‍പഠനത്തിന് സഹായകമാവും വിധത്തില്‍.

മിശ്രവിവാഹിതര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്കുക. ഇതു മൂലം ആളുകള്‍ കൂടുതല്‍ മിശ്രവിവാഹം കഴിക്കുന്നെങ്കില്‍ കഴിക്കട്ടെ. അങ്ങനെ പതിയെ ജാതി-മതരഹിതമായ ഒരു സമൂഹം ഉയര്‍ന്നു വരുന്നെങ്കില്‍ വരട്ടെ. മിശ്രവിവാഹിതരുടെ മക്കളെ പതിനെട്ടു വയസ്സു തികയുന്നതു വരെയെങ്കിലും ഒരു ജാതിയിലും മതത്തിലും ചേര്‍ക്കാതിരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുക (എന്നെ തല്ലല്ലേ... ;-)

അടിസ്ഥാന വിദ്യാഭ്യാസം എല്ലാവരും നേടുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.

പിന്നെ, കേരളത്തിലെ സ്ഥിതി മാത്രം വച്ച് നമുക്കിതെല്ലാം അളക്കാന്‍ പറ്റില്ല. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം സാമൂഹികമായി വളരെ പിന്നോക്കാവസ്ഥയിലാണ് ഇന്നും മുസ്ലിം സമുദായം. മറ്റു ചില സമുദായങ്ങള്‍ക്കും ഇതു ബാധകമാണ്. റിസര്‍വേഷനു പകരം മറ്റെന്തെങ്കിലും പോഷണനടപടികളിലൂടെ സാമുദായികകാരണങ്ങളാല്‍ പിന്നോക്കം നില്‍ക്കുന്നവരെ ഉയര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ട്.

ഇതിനെല്ലാം പുറമേ, ജ്യോഗ്രഫിക്കല്‍ ബാക്ക്‍വേഡ്നെസ്സ് എന്നൊരു സംഗതി കൂടി ഉണ്ട്. കേരളത്തിലെ ആദിവാസികളുള്‍പ്പെടെ മലഞ്ചെരിവുകളിലും മറ്റുള്‍പ്രദേശങ്ങളിലും ജീവിക്കുന്നവരെ മുഖ്യധാരയിലേക്കുള്‍പ്പെടുത്താനുള്ള സംവിധാനത്തെക്കുറിച്ചും ആലോചിക്കേണ്ടതു തന്നെ.

ഇതിനെല്ലാം ഫണ്ടെവിടെ എന്നെന്നോടു ചോദിക്കരുത്. വീണ്ടും വരാം... ;-)

Unknown said...

മുക്കുവന്‍,


നിര്‍ദ്ദേശത്തോടു് തത്വത്തില്‍ യോജിക്കുന്നു.

"ചെകുത്താന്‍" ഒളിച്ചിരിക്കുന്നതു് പലപ്പോഴും വിശദാംശങ്ങളിലായതിനാല്‍ അവ വിശദമായി വിലയിരുത്തപ്പെടണം.

ഒരുവന്റെ സാമ്പത്തികമോ സാമൂഹികമോ ആയ പിന്നാക്കാവസ്ഥ അവന്റെ വളര്‍ച്ചയെ എന്നേക്കും പ്രതികൂലമായി ബാധിക്കാന്‍ അനുവദിച്ചുകൂടാ! - (ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ!)

പാമരന്‍ said...

മിനീസ്‌ സാര്‍ പറഞ്ഞതിനോട്‌ ഞാനും യോജിക്കുന്നു.

Anonymous said...

പണ്ടു തൊട്ടേ എനിക്കീ സംവരണം എന്ന ഏര്‍പ്പാടിനോട് വലിയ പ്രതിപത്തിയൊന്നുമില്ല. അതിപ്പം ജാതി സംവരണമായാലും സ്ത്രീ സംവരണമായാലും..
സാമ്പത്തീക സംവരണം ഒരു പരിധി വരെ ഒ.കെ ആണെന്നു തോന്നുന്നു. തീര്‍ച്ചയായും മുക്കുവന്‍ പറഞ്ഞതില്‍ കാര്യമുണ്ട്. this is mine too

sajan jcb said...

ഒരു തവണ സംവരണ വ്യവസ്ഥയില്‍ ജോലിക്ക് കയറിയവന്റെ മക്കള്‍ക്ക് സംവരണം പാടില്ല. ഇത് ഏര്‍പ്പെടുത്തിയാല്‍ രണ്ടു തലമുറ കഴിയുമ്പോള്‍( ഒരു 40 വര്‍ഷം) എല്ലാവരും തുല്യരായി. ജാതീയ സംവരണം കഴിഞ്ഞു, പിന്നെ ഇതിനു പകരം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുക.

you said it!
പക്ഷേ പൂച്ചക്കേതു രാഷ്ട്രീയപാര്‍ട്ടി മണികെട്ടും ?

Vinod/Kakka said...

I know people in my class in Engineering college who got admissions through reservations.

There were people who did not deserve reservation, and eventually misused it.

There were people who deserved reservation, but did not use it when they got the oppurtunity.

But I know 3 people who got admissions because of reservations, made very good use of it. 2 of them are arguably doing the best among all our classmates.

When reservations were started of, all of the backward classes deserved reservations. Now, things have changed, and it has to be more on a "does a person deserve reservation" kind of issue. Changing status quo is not something that anybody likes.

To make reservations go away, a vision of India post caste has to be "sold": Imagine a Kerala without Nairs and Ezhavas. Everybody has a stake against it, so nobody is going to go for it.

As long as caste exists, so should reservations: If society wants to label people according to caste, it may as well payback some of the respect it takes away from the lower castes in the form of reservations.

ചാണക്യന്‍ said...

മുക്കുവന്‍,
ഭരണഘടന വിവക്ഷിച്ച സംവരണം ഇനിയും ഇവിടെ തത്വത്തില്‍ നടപ്പിലായിട്ടില്ല. അത് പലപ്പോഴായി അട്ടിമറിക്കപ്പെട്ടുണ്ട്. സര്‍ക്കാര്‍ സര്‍വീസുകളിലെ ആകെ കണക്കെടുത്താല്‍ ഇപ്പോഴും ഉദ്ദേശിച്ച സം‌തുലനത കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാലാണ് സംവരണമെന്ന പരിപാടി ഇപ്പോഴും ഇവിടെ തുടരുന്നത്.

Anonymous said...

Mukkuvan, I cannot agree with you more. You have shown the courage to come out and say what many of us feel.

chithrakaran ചിത്രകാരന്‍ said...

സംവരണം അത് ഉദ്ദേശിക്കപ്പെട്ടിട്ടുള്ള വിഭാഗങ്ങള്‍ക്ക് ആകര്‍ഷകമായി തോന്നാത്ത കാലത്തോളം തുടരേണ്ടതാണ്. അതിലേക്ക് സംബത്തിക മാനദണ്ഡം കൊണ്ടുവരാന്‍ ശ്രമിക്കുന്നത് എന്താണ് സാമൂഹ്യ പിന്നോക്കാവസ്ഥ എന്ന ദുരിതം ഒരിക്കലും തിരിച്ചറിയാന്‍ ശേഷിയില്ലാത്ത സ്ഥാപിത താല്‍പ്പര്യക്കാരാണ്.
ഒരു വാക്കുകൊണ്ടോ,നോക്കുകൊണ്ടോ മനസ്സു കരിച്ചു കളയാവുന്ന വിധം സാമൂഹ്യ അസമത്വത്തിന്റെ സാമാന്യബോധം മനുഷ്യര്‍ക്കിടയില്‍ വേലിയും,മതിലും കെട്ടുംബോള്‍ അതിനെ മറികടക്കാന്‍ ഒരു ചെറിയ അവസര സമത്വത്തിന്റെ സഹായം... അതേ സംവരണം കൊണ്ട് സാധിക്കുന്നുള്ളു.
ജനസംഖ്യാനുപാധികമായി നോക്കിയാല്‍ സംവരണം വളരെ ചെറിയൊരു നീതി മാത്രമേ ആകുന്നുമുള്ളു.

സംവരണ ജാതിയില്പെട്ടവര്‍ ആ ജാതിയുടെ വേലിക്കകത്തുനിന്നും ഓടി രക്ഷപ്പെടുമെന്നല്ലാതെ നിസ്സാരമായ ആനുകൂല്യങ്ങള്‍ക്കുവേണ്ടി ജാതിപ്പേരിന്റെ നുകം പേറി അവശ ജനങ്ങളുടെ അവസരങ്ങള്‍ എക്കാലവും തട്ടിപ്പറിച്ചുകൊണ്ടിരിക്കുമെന്ന് തോന്നുന്നില്ല.
കാരണം, പുറത്തുള്ള സമൂഹം അവരെ അത്രക്കും നീചമായും,ക്രൂരമായും അപമാനിക്കുന്നുണ്ട്.

ചിത്രകാരന്‍ നിരീക്ഷിച്ചുവരുന്ന ധാരാളം പട്ടികജാതിക്കാര്‍ തങ്ങളുടെ ഉയര്‍ന്ന ജോലിയും,സാമ്പത്തിക സ്ഥിതിയും ഉപയോഗപ്പെടുത്തി സവര്‍ണ്ണതയിലേക്ക് ചേക്കേറിക്കഴിഞ്ഞു. ആ ഒഴുക്കിനെ ആര്‍ക്കും തടുക്കാനാകില്ല.

ഇങ്ങനെ രക്ഷപ്പെടുന്നവര്‍ ആരും തന്നെ തങ്ങളുടെ ദരിദ്ര വിഭാഗത്തെ രക്ഷിച്ച് രക്തസാക്ഷികളാകാന്‍ സാധാരണഗതിയില്‍ മിനക്കെടാറില്ല.
എല്ലാവര്‍ക്കും അംബേദ്ക്കറാകാനുള്ള മഹത്വമൊന്നുമുണ്ടാകില്ലല്ലോ!

Suraj said...

പോസ്റ്റിന്റെ മൊത്തം ടോണിനോട് ഒരു പരിധി വരെ യോജിക്കുന്നു.

പക്ഷേ ഇത് :

ഒരു തവണ സംവരണ വ്യവസ്ഥയില്‍ ജോലിക്ക് കയറിയവന്റെ മക്കള്‍ക്ക് സംവരണം പാടില്ല. ഇത് ഏര്‍പ്പെടുത്തിയാല്‍ രണ്ടു തലമുറ കഴിയുമ്പോള്‍( ഒരു 40 വര്‍ഷം) എല്ലാവരും തുല്യരായി.

ബെസ്റ്റ് തിയറി !

ഒരുതവണ നട്ട് വളമിട്ടാൽ പിന്നെ അതിൽ നിന്നും വിത്തിട്ടുള്ള അടുത്ത കൃഷിക്ക് വളമേ വിതറരുത്. കൃഷി എങ്ങനുണ്ടാവുമെന്ന് നോക്കാല്ലോ.

Anonymous said...

തീര്‍ച്ചയായും ഞാന്‍ സപ്പോര്‍ട്ട് ചെയ്യും. സംവരണത്തിന് ഒരു കാലം നിശ്ചയിക്കണം. സംവരണ സമുദായം മുഖ്യധാരയില്‍ എത്തിയെന്നു തോന്നിയാല്‍ പിന്നെ സംവരണ ശതമാനം കുറയ്ക്കുകയോ നിര്‍ത്തുകയോ ചെയ്യണം. സംവരണം കൊണ്ട് ലക്ഷ്യമാക്കിയ പ്രയോജനം കിട്ടാത്ത സമുദായത്തിന് ആ ലക്ഷ്യപ്രാപ്തിവരെ തുടരുകയും ചെയ്യാം. കേരളത്തില്‍ സര്‍ക്കാര്‍ ജോലി അന്വേഷിക്കുന്ന ഒരു ചെറുപ്പക്കാരന് അവന്‍ മുന്നാക്ക സമുദായത്തിന്‍റെ ലേബലുണ്ടായിപ്പോയെങ്കില്‍ റാങ്ക് ലിസ്റ്റില്‍ അത്ര പിറകിലല്ലെങ്കില്‍ക്കൂടി ജോലി ലഭിക്കാന്‍ പ്രയാസമുള്ള അവസ്ഥയാണിന്നുള്ളത്. അതുപോലെ സംവരണം കൃത്യം 50% പാലിക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. അതായത് ഇപ്പോള്‍ 150-ാമത്തെ റാങ്കുള്ള സംവരണരഹിതന് ജോലിലഭിക്കണമെങ്കില്‍ 300 ഒഴിവുകള്‍ വേണ്ടിവരും. പക്ഷേ 900 മോ 1200 ഓ ഉള്ള ഒരു സംവരണക്കാരന് ജോലി അത്ര അപ്രാപ്യമല്ലതാനും. 275-ാം റാങ്കുകാരനായ എനിക്ക് 375 -ാമത്തെ പോസ്റ്റിങാണ് ലഭിച്ചത്. എന്‍റെ കൂടെ നിയമന ശുപാര്‍ശ ലഭിച്ച സംവരണസമുദായാംഗത്തിന്‍റെ റാങ്ക് 900 ആയിരുന്നു. കൂടുതല്‍ നീട്ടുന്നില്ല.

കാണി said...

പിന്നോക്കാവസ്ഥയുടെ അര്‍ഥം സാമ്പത്തികാവസ്ഥയുടെ കുറവ്‌ എന്ന കാഴ്ചപ്പാട്‌, വളരെ ആസൂത്രിതമായി, വളര്‍ത്തപ്പെട്ടതാണ്‌. മാനസികമായി അടിമത്തത്തില്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞ ഒരു വിഭാഗത്തെ, കേവലം 50 വര്‍ഷത്തെ പരിമിതമായ reservation കൊണ്ട്‌ ഉദ്ധാരണം ചെയ്തെടുക്കാനാവും എന്നത്‌ മിഥ്യാ ധാരണയാണ്‌.
സംവരണം അവസാനിപ്പിക്കേണ്ടതുണ്ടൊ എന്ന ചോദ്യത്തിന്‌ ഉത്തരം ലഭിക്കാന്‍, ഇപ്പോ സംവരണം അനുഭവിക്കുന്ന സമുദായങ്ങള്‍കിടയില്‍ ക്രുത്യമായ ഒരു പഠനം നടത്തിയാല്‍ മതി. മറ്റ്‌ സമുദായങ്ങളുമായി തതുല്ല്യതയില്‍ എത്താന്‌ പ്രസ്തുത പിന്നോക്ക സമുദായത്തിന്‌ പറ്റിയിട്ടുണ്ടെങ്കില്‍, അവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ എടുത്ത്‌ കളഞ്ഞ്‌ കൂടുതല്‍ അര്‍ഹരായവര്‍ക്കത്‌ നല്‍കാന്‍ സര്‍കാറിന്‌ പറ്റും.

ഭൂമിപുത്രി said...

കഴിഞ്ഞ ഡിസംബറിൻ ബ്ലോഗുലകത്ത് സംവരണപ്രശ്നമുയർത്തിയതിൻ ശേഷം, മുക്കുവൻ
എഴുത്തുപണിയുപേക്ഷിച്ച് സ്വന്തം പണിയിൽ മുഴുകിക്കഴിയുകയാണോ?

മനനം മനോമനന്‍ said...

മിശ്രവിവാഹിതര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്കുക. ഇതു മൂലം ആളുകള്‍ കൂടുതല്‍ മിശ്രവിവാഹം കഴിക്കുന്നെങ്കില്‍ കഴിക്കട്ടെ. അങ്ങനെ പതിയെ ജാതി-മതരഹിതമായ ഒരു സമൂഹം ഉയര്‍ന്നു വരുന്നെങ്കില്‍ വരട്ടെ. മിശ്രവിവാഹിതരുടെ മക്കളെ പതിനെട്ടു വയസ്സു തികയുന്നതു വരെയെങ്കിലും ഒരു ജാതിയിലും മതത്തിലും ചേര്‍ക്കാതിരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുക
manees paranjathu kollam.yojiykkunnu.

മനനം മനോമനന്‍ said...

മിശ്രവിവാഹിതര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്കുക. ഇതു മൂലം ആളുകള്‍ കൂടുതല്‍ മിശ്രവിവാഹം കഴിക്കുന്നെങ്കില്‍ കഴിക്കട്ടെ. അങ്ങനെ പതിയെ ജാതി-മതരഹിതമായ ഒരു സമൂഹം ഉയര്‍ന്നു വരുന്നെങ്കില്‍ വരട്ടെ. മിശ്രവിവാഹിതരുടെ മക്കളെ പതിനെട്ടു വയസ്സു തികയുന്നതു വരെയെങ്കിലും ഒരു ജാതിയിലും മതത്തിലും ചേര്‍ക്കാതിരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുക
manees paranjathu kollam.yojiykkunnu.

ഓര്‍മ്മയ്‌ക്കായ് said...

മുക്കുവന്‍ said...
I jsut cant understand what the great she did in her carrier?

I dont see any charity work.
simply sitting in a convent and prayed million times?

09 October 2008 23:14


സഞ്ചാരി @ സ്വര്‍ഗ്ഗീയം said...
Dear Muckuvan,
So you agree that she prayed million times. That's it... please just go through the biography of little Therese of Lisieux. Even she didn't do anything special but prayer.
Why do we the Indians respecting our 'Maharshees'? Did they do anything special?
We have heard about two 'marghas'from Indian vedic thought; 'Bakthimargha' and 'Karmamargha'. She simply chose the first and succeed.

Sureshkumar Punjhayil said...

Theerchayayum. Best wishes.

Kvartha Test said...

എപ്പോഴും സപ്പോര്‍ട്ട് ഉണ്ട്.
മുക്കുവന്‍ ഒരു വര്‍ഷമായി ഈ ബ്ലോഗ്‍മീന്‍ പിടിക്കുന്നില്ലല്ലോ, ഇനിയും വലയെറിയൂ...

Anonymous said...

ഒരുതവണ നട്ട് വളമിട്ടാൽ പിന്നെ അതിൽ നിന്നും വിത്തിട്ടുള്ള അടുത്ത കൃഷിക്ക് വളമേ വിതറരുത്. കൃഷി എങ്ങനുണ്ടാവുമെന്ന് നോക്കാല്ലോ.

Very good sooraj. Sarikyum paranju.

സംവരണം എന്നുള്ളതു സാമ്പത്തികമായും സാമുഹികമായും പിന്നോക്കം നില്ക്കുന്ന ജാതിയില്‍ പെട്ടവര്‍ക്കു ആണു ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളതു. അതിനാല്‍ എതെങ്ങിലും ഒരു ജാതി സാംബത്തികമായൊ, സാമുഹികമായൊ മുന്നോക്കം വന്നാല്‍ ആ ജാതിയെ ഒഴിവാക്കണം. അല്ലാതെ മുന്നോക്കജാതിക്കാരുടെ ജല്‍പ്പനങ്ങള്‍ അനുസരിച്ചല്ല.

ഇതു ചിന്തിക്കുന്നതിനു മുന്‍പ്‌ നമ്മള്‍ക്ക്‌ സര്‍ക്കാര്‍ ശംബളം കൊടുക്കുന്ന സ്വകാര്യ സ്കൂളുകളില്‍ PSC വഴി നിയമനൊ നടത്താന്‍ ആവശ്യപെടാം. ചുരുക്കം സര്‍ക്കാര്‍ ജോലിയ്കു മാനജെമെന്റിനു കോഴ കൊടുക്കേണ്ട ആവശ്യമില്ലല്ലൊ

sajith90 said...

ഒരുതവണ നട്ട് വളമിട്ടാൽ പിന്നെ അതിൽ നിന്നും വിത്തിട്ടുള്ള അടുത്ത കൃഷിക്ക് വളമേ വിതറരുത്. കൃഷി എങ്ങനുണ്ടാവുമെന്ന് നോക്കാല്ലോ.

Very good sooraj. Sarikyum paranju.

സംവരണം എന്നുള്ളതു സാമ്പത്തികമായും സാമുഹികമായും പിന്നോക്കം നില്ക്കുന്ന ജാതിയില്‍ പെട്ടവര്‍ക്കു ആണു ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളതു. അതിനാല്‍ എതെങ്ങിലും ഒരു ജാതി സാംബത്തികമായൊ, സാമുഹികമായൊ മുന്നോക്കം വന്നാല്‍ ആ ജാതിയെ ഒഴിവാക്കണം. അല്ലാതെ മുന്നോക്കജാതിക്കാരുടെ ജല്‍പ്പനങ്ങള്‍ അനുസരിച്ചല്ല.

ഇതു ചിന്തിക്കുന്നതിനു മുന്‍പ്‌ നമ്മള്‍ക്ക്‌ സര്‍ക്കാര്‍ ശംബളം കൊടുക്കുന്ന സ്വകാര്യ സ്കൂളുകളില്‍ PSC വഴി നിയമനൊ നടത്താന്‍ ആവശ്യപെടാം. ചുരുക്കം സര്‍ക്കാര്‍ ജോലിയ്കു മാനജെമെന്റിനു കോഴ കൊടുക്കേണ്ട ആവശ്യമില്ലല്ലൊ

സമാധാനം said...

നമുക്ക് ജാതി ചിന്തയില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിയില്ല. പറയാനേ കഴിയൂ. സര്‍ക്കാരിന്റെ കാര്യം വരുമ്പോള്‍ എല്ലാവരും സ്വാര്‍ത്ഥരാകുന്നു.
സംവരണം ആവശ്യമില്ലാത്തവര്‍ അതിനെതിരേ തിരിയുന്നു,ആവശ്യമുള്ളവര്‍ ഒന്നും മിണ്ടാതെ ആ ഒഴുക്കില്‍ പെട്ട് ജീവിക്കാന്‍ ആഗ്രഹിക്കുന്നു. എന്റെ എണ്ണ തേച്ചുകളിയും ഭക്ഷണവും ഇവിടെ മുടക്കം കൂടാതെ കിട്ടണം,വിപ്ലവം നടക്കുകയും വേണം.

ബാലചന്ദ്രന്‍ ചീറോത്ത് said...

അമ്പതോ നൂറോ കൊല്ലം മുമ്പു നിലനിന്നിരുന്ന ഏതെങ്കിലും അനാചാരത്തിന്‍റെ പേരില്‍ ഇന്നത്തെ തലമുറയെ ശിക്ഷിക്കണോ? ജാതീയമായ അസമത്വവും സവര്‍ണ അവര്‍ണ വ്യത്യാസവും കേരളത്തില്‍ നിലനില്‍ക്കുന്നുണ്ടോ? എന്‍റെ അറിവില്‍ ഇല്ല. ഇവിടെ നില നില്‍ക്കുന്നതു സാമ്പത്തികമായ അസമത്വം മാത്രമാണ്. സാമൂഹികമായ മുന്നോക്കാവസ്ഥ സാമ്പത്തികഘടകവുമായി ചേര്‍ന്നാണു വര്‍ത്തമാനകാലത്തു കണ്ടുവരുന്നത്. ഇന്നില്‍ ജീവിക്കുക. പണ്ടെങ്ങോ സവര്‍ണര്‍ അവര്‍ണരെ മാറ്റി നിര്‍ത്തിയിരുന്നെങ്കില്‍ ഇന്ന് അവര്‍ണര്‍ സവര്‍ണരെ മാറ്റി നിര്‍ത്തിയാല്‍ പരിഹാരമാകുമോ? അയിത്തം എന്ന ദുരാചാരത്തിന്‍റെ ക്രൂരത അനുഭവിച്ചിട്ടുള്ള എത്ര പേര്‍ ഇന്ന് ജീവിച്ചിരിപ്പുണ്ടെന്നുകൂടി ചിന്തിക്കണം. പിന്നോക്കക്കാരനായ കളക്ടറുടെ മകന്‍ ഫീസ് കൊടുക്കേണ്ട കൂലിപ്പണിക്കാരനായ മുന്നോക്കക്കാരന്‍റെ മക്കള്‍ ഫീസ് കൊടുക്കണം എന്ന ന്യായം ഇനിയും തുടരുന്നതു വോട്ടു ലക്ഷ്യമാക്കി മാത്രമല്ലേ. ഇനിയും തുടച്ചുമാറ്റപ്പെട്ട പഴയ ദുരാചാരങ്ങളെ മനസില്‍ സൂക്ഷിക്കുകയും അതിനെക്കുറിച്ചു പറഞ്ഞു പുതുതലമുറയെ ബ്രെയിന്‍വാഷ് ചെയ്യുന്നതും സമത്വത്തിനോ അസമത്വത്തിനോ വഴിവയ്ക്കുക. മുക്കുവന്‍ പറഞ്ഞതാണു ശരി.

Akshay S Dinesh said...

Exactly. That is how reservations should be made. On the basis of money. Hope this idea gets into the mind of any legislature.

സായന്തനം said...

ee samvaranam enna paripadiye dismiss cheyyanam

വിചാരം said...

ഭരണഘടനാ പൊളിച്ചെഴുത്തിന് സമയമായി,സാമ്പത്തിക സംവരണം നടപ്പിലാക്കാന്‍ .

Kvartha Test said...

സാമ്പത്തികവും സാമൂഹികവുമായ സംവരണം തീര്‍ച്ചയായും നല്ലതുതന്നെ. ഓരോ ദശാബ്ദത്തിലും അവ പുനര്‍വിചിന്തനം ചെയ്യണം. സാമൂഹിക സംവരണത്തില്‍ ഒരു കുറവും വരാതെ സാമ്പത്തിക സംവരണം നടപ്പാക്കുന്നതില്‍ തെറ്റു കണ്ടെത്തുന്നത് അസഹിഷ്ണുതയല്ലേ?